May 27, 2012

ചമ്രവട്ടത്തെ കുരുക്കഴിക്കാന്‍ ജംക്ഷന്‍ കിഴക്കോട്ടു മാറ്റുന്നു


ചമ്രവട്ടത്തെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ഗതാഗത പരിഷ്കാരത്തിനു തീരുമാനമായി. നിലവിലെ ജംക്ഷനില്‍നിന്ന് ഏതാനും മീറ്റര്‍ വടക്കോട്ടു മാറി ചമ്രവട്ടം റോഡ് നിര്‍ദിഷ്ട നാഷനല്‍ ഹൈവേയില്‍ ബന്ധിപ്പിച്ച്  ജംക്ഷന്‍  കിഴക്കോട്ടു മാറ്റി ട്രാഫിക് സംവിധാനം പരിഷ്കരിക്കാനാണ് നീക്കം.  മുനിസിപ്പല്‍ ട്രാഫിക് ക്രമീകരണ സമിതി ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു  തീരുമാനമായത്.

ഇതിനാവശ്യമായ ഫണ്ടും വിവിധ വകുപ്പുകളുടെ അനുമതികളും ഉടന്‍തന്നെ ലഭ്യമാക്കും. പുതിയ ജംക്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുന്നതോടൊപ്പം കുണ്ടുകടവ് ജംക്ഷന്‍ മുതല്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ജംക്ഷനിലെ പെട്ടിക്കടകള്‍, റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വൈദ്യുതി, ടെലിഫോണ്‍  കാലുകള്‍ എന്നിവ ഉടന്‍ നീക്കംചെയ്യാനും ധാരണയായി. വെള്ളക്കെട്ട് ഒഴിവാക്കാനും മല്‍സ്യം, പച്ചക്കറികള്‍ മുതലായവയുടെ വില്‍പ്പനയ്ക്ക് പ്രത്യേക സ്ഥലം ഏര്‍പ്പെടുത്താനും നഗരസഭ നടപടിയെടുക്കും.

30ന് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ ദേശീയപാത നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ പി. ബീവി ആധ്യക്ഷ്യം വഹിച്ചു. ട്രാഫിക് ക്രമീകരണ സമിതി അംഗങ്ങളായ തഹസില്‍ദാര്‍ കെ. മൂസക്കുട്ടി, ജോയിന്റ് ആര്‍ടിഒ വിനീഷ്, സിഐ അബ്ദുല്‍ മുനീര്‍, സെക്രട്ടറി ജി. മുരളി, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments :