Jan 18, 2014

ദേശീയജലപാത സര്‍വേ ഉടന്‍തുടങ്ങും

ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ദേശീയജലപാതയുടെ പൊന്നാനി താലൂക്കിലെ സര്‍വേ ഉടന്‍തുടങ്ങും. കനോലി കനാല്‍ വഴിയുള്ള ദേശീയജലപാതയുടെ നടപടികളാണ് പൊന്നാനിയില്‍ തുടങ്ങുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട്‌വരെ നീളുന്ന കനാലിന് തീരത്തെ ഗ്രാമങ്ങളെ കോര്‍ത്തിണക്കിയാണ് ജലഗതാഗതത്തിന് വഴിതുറക്കുന്നത്. ചരക്കുകള്‍, കണ്ടെയ്‌നറുകള്‍ എന്നിവ സുരക്ഷിതമായി കനാല്‍വഴി എത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനംചെയ്യുന്നത്. പൊന്നാനി അങ്ങാടിപ്പാലം മുതല്‍ അണ്ടത്തോട് വരെയുള്ള എട്ടുകിലോമീറ്ററിന്റെ വികസനമാണ് ദേശീയജലപാതയ്ക്കായി ആദ്യഘട്ടത്തില്‍ സജ്ജമാക്കുക.

ഒരേസമയം രണ്ട് ബോട്ടുകള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ 32 മീറ്റര്‍ വീതിയിലാണ് കനാല്‍ വികസിപ്പിക്കുന്നത്. പൊന്നാനി താലൂക്കില്‍ എട്ട് മുതല്‍ 10 മീറ്റര്‍ വരെയാണ് കനാലുകള്‍ക്ക് വീതിയുള്ളത്.

മൂന്ന് പതിറ്റാണ്ടുമുമ്പ് 35 മീറ്റര്‍ വീതിയില്‍ കനോലി കനാല്‍ ഉണ്ടായിരുന്നതായി ജലസേചനവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. കനാലിന്റെ ഇരുഭാഗത്തും കൈയേറ്റങ്ങള്‍ ഉള്ളതായി ജലസേചനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയുടെ ചുരുക്ക പ്പട്ടിക ഇറിഗേഷന്‍വകുപ്പ് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.

കൊല്ലം-കോട്ടപ്പുറം ദേശീയജലപാത കമ്മീഷന്‍ ചെയ്യുന്നതോടെ ജില്ലയിലെ കനാല്‍ നന്നാക്കി വടക്കന്‍ കേരളത്തില്‍ ദേശീയ ജലപാത എത്തിക്കാനാണ് ആലോചന.

No comments :