Jan 28, 2014

പരിശോധനയില്ല, തീരദേശം ലഹരിയുടെ ഓളങ്ങളില്‍

പരിശോധനകള്‍ പേരിനുപോലുമില്ല. തീരദേശം കേന്ദ്രീകരിച്ച് ബ്രൌണ്‍ ഷുഗര്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും കൊഴുക്കുന്നു. വ്യക്തമായ തെളിവുകളും വിവരങ്ങളും ലഭിച്ചിട്ടും പൊലീസും എക്സൈസ് വകുപ്പും പേരിനുപോലും നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. രണ്ടുമാസം മുന്‍പ് എംഇഎസ് കോളജ് ഗ്രൌണ്ടിന് സമീപം യുവാവ് മരണപ്പെട്ട സംഭവവും അമിത ബ്രൌണ്‍ ഷുഗര്‍ ഉപയോഗമാണെന്ന സൂചനകളിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്.

കടലോരമേഖലയില്‍ യുവാക്കളെ വലയമിട്ടാണ് ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നത്. ലഹരി നേരിട്ട് രക്തത്തിലേക്ക് കയറ്റുന്നതിനായി ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ റോഡരികിലും ആളൊഴിഞ്ഞ ഭാഗങ്ങളിലുമെല്ലാം വ്യാപകമായി കാണുന്നുണ്ട്. പെട്ടിക്കടകളും ചില വഴിയോര കച്ചവടങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവും ബ്രൌണ്‍ ഷുഗറും മറ്റ് ലഹരി ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നുണ്ട്.

കഴിഞ്ഞമാസം കോളജ് വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി, തമിഴ്നാട് ഭാഗങ്ങളില്‍നിന്നാണ് കഞ്ചാവ് കാര്യമായി ജില്ലയുടെ തീരപ്രദേശത്ത് എത്തുന്നത്. മുംബൈ, ബാംഗൂര്‍, ഗോവ തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് ബ്രൌണ്‍ ഷുഗര്‍ വ്യാപകമായി ജില്ലയിലേക്ക് കടത്തുന്നത്. കടലോരമേഖലയില്‍ ഒട്ടേറെ യുവാക്കള്‍ ബ്രൌണ്‍ ഷുഗര്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വിദേശ മദ്യം അനധികൃതമായി സൂക്ഷിച്ചുവച്ച് ഇരട്ടിവിലയ്ക്ക് മറിച്ചുവില്‍ക്കുന്നതും വ്യാപകമാണ്.

No comments :