Feb 16, 2014

പുതുപൊന്നാനിയില്‍ പാലം: രൂപരേഖയുമായി ഇ. ശ്രീധരന്‍

കനോലി കനാലിന് കുറുകെ പുതുപൊന്നാനിയില്‍ പാലം നിര്‍മിക്കുന്നതിന് നഗരസഭയെ അദ്ഭുതപ്പെടുത്തി ഇ. ശ്രീധരന്‍ പദ്ധതിരേഖ തയാറാക്കി. ഇറിഗേഷന്‍ വകുപ്പ് ഒരു കോടി രൂപയിലധികം ചെലവ് വരുമെന്നു കണക്കാക്കിയ പദ്ധതി വെറും 40 ലക്ഷം രൂപകൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് രൂപരേഖയില്‍ വ്യക്തമാക്കുന്നത്.   ഇന്നലെ രാവിലെ വാര്‍ഡ് കൌണ്‍സിലര്‍ കെ.പി. അബ്ദുല്‍ ജബാറിനെ വീട്ടിലേക്കു വിളിപ്പിച്ചാണ് ലളിതവും ഏറെ ദീര്‍ഘവീക്ഷണവുമുള്ള പദ്ധതി രേഖ കൈമാറിയത്.

കനാലിനു കുറുകെ നിലവിലുള്ള അഞ്ചാം നമ്പര്‍ പാലം പുനര്‍നിര്‍മിക്കുന്നതിനാണ് നഗരസഭാധ്യക്ഷയും വാര്‍ഡ് കൌണ്‍സിലര്‍ അബ്ദുല്‍ ജബാറുമെല്ലാം ഇ. ശ്രീധരനെ സമീപിച്ചിരുന്നത്.
ദേശീയജലപാത വികസനം വരാനിടയുള്ള കനാലിനു കുറുകെ 16 മീറ്റര്‍ നീളത്തിലും 3.2 മീറ്റര്‍ വീതിയിലുമാണ് പാലം.  ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന.  പാലത്തിന്റെ ഇരുഭാഗത്തും മോട്ടോര്‍ ഗിയര്‍ ബോക്സുകളുമുണ്ടാകും.

മല്‍സ്യബന്ധന ബോട്ടുകള്‍ പോകാനിടയുള്ളതിനാലാണ് ലിഫ്റ്റിങ് ബ്രിജ് നിര്‍മിക്കുന്നത്. പദ്ധതി ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ ഏജന്‍സിയായ കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏറ്റെടുക്കുകയും ചെയ്യും. ഡിഎംആര്‍സിയുടെ മേല്‍നോട്ടവും പൂര്‍ണ പിന്തുണയുമുണ്ടാകുമെന്ന് ഇ. ശ്രീധരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നാല് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും നഗരസഭയ്ക്കുണ്ട്. 

No comments :