Feb 3, 2014

നെയ്തല്ലൂരില്‍ മാലിന്യ പ്ളാന്റ്: പ്രദേശവാസികള്‍ സമരത്തിന്

ഡിഎംആര്‍സിയുടെ പിന്തുണയോടെ നെയ്തല്ലൂരില്‍ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനൊരുങ്ങുന്നതിനെതിരെ പ്രദേശവാസികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ബിയ്യം സെന്ററില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മുതല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി മുന്നറിയിപ്പ് നല്‍കി.

മാലിന്യ പദ്ധതിയുമായി നഗരസഭ മുന്നോട്ടുനീങ്ങുമ്പോള്‍ ഇതുവരെയും പേരിനുപോലും പ്രദേശവാസികളുമായി ചര്‍ച്ച ചെയ്യാനോ ആശങ്കകള്‍ പങ്കു വയ്ക്കാനോ നഗരസഭ തയാറാകാത്തത് പ്രതിഷേധാര്‍ഹാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. പ്ളാന്റിനെതിരെയുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നതിനു പുതിയ കമ്മറ്റി രൂപവല്‍ക്കരിച്ചു.

ഭാരവാഹികളായി യൂത്ത്കോണ്‍ഗ്രസ് നേതാവ് കെ. ശിവരാമന്‍ (ചെയര്‍മാന്‍), പൊന്നാനി മുനിസിപ്പല്‍ യൂത്ത്ലീഗ് സെക്രട്ടറി എം.പി. ഷബീര്‍ (കണ്‍വീനര്‍) പ്രഭാകരന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. നഗരസഭയിലെ കോണ്‍ഗ്രസ് കൌണ്‍സിലര്‍ അലി ചെറുവത്തൂര്‍, ബിജെപി കൌണ്‍സിലര്‍ ചക്കൂത്ത് രവീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. കണ്‍വന്‍ഷനില്‍ പി. അബു ആധ്യക്ഷ്യം വഹിച്ചു. ശിവരാമന്‍ പൊന്നാനി, അലി ചെറുവത്തൂര്‍, എം.പി. ഷബീര്‍, എ.വി. ബാപ്പുട്ടി, ഇബ്രാഹിം, പി.വി. സലാം എന്നിവര്‍ പ്രസംഗിച്ചു.

പഠനം നടക്കുന്നതേയുള്ളൂ; തീരുമാനമായില്ല: നഗരസഭ

നെയ്തല്ലൂരില്‍ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നു നഗരസഭാധ്യക്ഷ പി. ബീവി. നഗരസഭ ഏറ്റെടുത്ത രണ്ട് ഏക്കറിലധികം വരുന്ന ഭൂമിയില്‍ പ്ളാന്റ് യോജ്യമാണോയെന്ന പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. ഡിഎംആര്‍സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് ഉദ്യോഗസ്ഥരാണ് അത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നത്.

പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ പ്ളാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചു നഗരസഭ തീരുമാനമെടുക്കുകയുള്ളൂ. പ്ളാന്റിനായുള്ള സര്‍വേ പൂര്‍ത്തീകരിക്കുന്നതിനു സമയം വേണ്ടിവരുമെന്നും നഗരസഭാധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

No comments :