Feb 3, 2014

മാലിന്യസംസ്‌കരണ പ്ലാന്റ്: ഐ.എല്‍ ആന്‍ഡ് എഫ്.എസ് പഠനം തുടങ്ങി

നെയ്തല്ലൂരില്‍ നഗരസഭ വിലയ്ക്കുവാങ്ങിയ സ്ഥലത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി നിര്‍ദേശിച്ച ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് പഠനം തുടങ്ങി.

വിദേശമാതൃകയില്‍ യാതൊരു പ്രയാസവും സൃഷ്ടിക്കാത്ത ബഹുമുഖ സാധ്യതകളോടുകൂടിയ മാലിന്യപ്ലാന്റാണ് ഡി.എം.ആര്‍.സി തലവന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ചത്. മാലിന്യത്തില്‍നിന്ന് സമ്പത്ത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരമാലിന്യത്തെ വീടുകളില്‍തന്നെ മൂന്നായി തരംതിരിച്ച് ശേഖരിക്കുന്ന രീതിയാണുള്ളത്. ഇതിനായി മൂന്നുവിധത്തിലുള്ള മാലിന്യവീപ്പകള്‍ വീടുകളില്‍ സ്ഥാപിക്കും. ജൈവമാലിന്യം, ഇവേസ്റ്റ്, പ്ലാസ്റ്റിക് എന്നിങ്ങനെ വേര്‍തിരിച്ചുകൊണ്ടാണ് വീപ്പകളില്‍ നിക്ഷേപിക്കുക. ഇവ പ്ലാന്റിലെത്തിച്ച് വില്‍പ്പന നടത്താന്‍ കഴിയുന്നവ അങ്ങനെയും അല്ലാത്തവ സംസ്‌കരിച്ചുമാണ് മാലിന്യപ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചിട്ടുള്ളത്. പ്ലാന്റ് നിര്‍മിക്കുന്ന പ്രദേശത്ത് കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഉല്ലാസകേന്ദ്രങ്ങള്‍, കോഫി ഷോപ്പുകള്‍ എന്നിവ സ്ഥാപിച്ച് വിദേശ രാജ്യങ്ങളില്‍ വിജയംകണ്ട രീതിയാണ് ഇവിടെ അവലംബിക്കുക.

ഐ.എല്‍ ആന്‍ഡ് എഫ്.എസ് സംസ്‌കരണപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം പൂര്‍ത്തീകരിച്ചശേഷം ശ്രീധരന്റെ നേതൃത്വത്തില്‍ നഗരസഭയും ഡി.എം.ആര്‍.സിയും പ്രദേശവാസികള്‍ക്കായി ഒരു സെമിനാര്‍ സംഘടിപ്പിക്കും. ഇതിലൂടെ പ്രദേശവാസികളുടെ പൂര്‍ണപിന്തുണ ഉറപ്പുവരുത്തും. അഞ്ചുവര്‍ഷം മുമ്പ് എല്‍.ഡി.എഫ് ഭരണസമിതിയില്‍ നെയ്തല്ലൂരില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയിരുന്നു.

No comments :