Feb 13, 2014

മീന്‍ചാപ്പകള്‍ ഫിഷിങ് ഹാര്‍ബര്‍ പ്രദേശത്തേക്ക് മാറ്റും

നിര്‍ദിഷ്ട വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്ത് നിലവിലുള്ള മുഴുവന്‍ മീന്‍ചാപ്പകളും ഫിഷിങ് ഹാര്‍ബര്‍ പ്രദേശത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. അതിനാവശ്യമായ മുഴുവന്‍ ചെലവും ഫിഷറീസ് വകുപ്പ് വഹിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനരധിവാസം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചു. മീന്‍ചാപ്പകള്‍ മാറ്റുന്നതിനായി 2.2 കോടി രൂപ ചെവ് വരുമെന്നാണ് കണക്കാക്കുന്നത്. അഴിമുഖത്ത് 28 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്.

നിലവില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ അടുപ്പിക്കുന്ന പാതാറിന്റെ പരിസരങ്ങളിലായി  എണ്‍പതോളം സ്വകാര്യ ചാപ്പകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും ചാപ്പകളാണ് നിര്‍ദിഷ്ട ഫിഷിങ് ഹാര്‍ബര്‍ പ്രദേശത്തേക്ക് മാറ്റുന്നത്. പൊന്നാനിയില്‍ ലൈറ്റ് ഹൌസിന് തെക്കുമാറി അഴിമുഖത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ മരക്കടവ് മുതല്‍ അഴിമുഖം വരെയുള്ള ഭാഗത്താണ് തുറമുഖം രൂപംകൊള്ളുന്നത്. 2000 കോടി ചെലവ് കണക്കാക്കുന്ന തുറമുഖ പദ്ധതിയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായാണ് നടക്കുക.

ഒന്നാംഘട്ടത്തില്‍ 763 കോടിയും രണ്ടാംഘട്ടത്തില്‍ 725 കോടി രൂപയുമാണ് ചെലവിടുന്നത്. ഫിഷിങ് ഹാര്‍ബറിലേക്ക് മല്‍സ്യബന്ധന മേഖലയുടെ പ്രവര്‍ത്തനം പൂര്‍ണമായി നീങ്ങുമ്പോള്‍ കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണം തടസ്സങ്ങളില്ലാതെ നടത്താനാകുമെന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ മന്ത്രി കെ. ബാബു, പൊന്നാനി നഗരസഭാധ്യക്ഷ പി. ബീവി എന്നിവര്‍ക്ക് പുറമേ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

No comments :