Feb 5, 2014

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്: പ്രശ്‌നപരിഹാരത്തിന് പദ്ധതിരേഖ തയ്യാറാക്കും

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ചമ്രവട്ടം റഗുലേറ്ററിന് താഴെ കോണ്‍ക്രീറ്റുകള്‍ക്കിടയിലൂടെ തുടര്‍ച്ചയായി ചോര്‍ച്ച അനുഭവപ്പെട്ട സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പാലത്തിന്റെയും റഗുലേറ്ററിന്റെയും ബലക്ഷയത്തിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചമ്രവട്ടം പ്രൊജക്ട് ഡിവിഷന്‍ ഓഫീസിനെ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ട് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി ഉടന്‍തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.

രണ്ട്‌വര്‍ഷം മുമ്പ് കമ്മീഷന്‍ചെയ്ത ചമ്രവട്ടം പാലത്തിന്റെ ഏപ്രണുകള്‍ക്കിടയിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചോര്‍ച്ച അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷമുണ്ടായതിനേക്കാള്‍ രൂക്ഷമായ രീതിയിലാണ് ഇത്തവണ ചോര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ചോര്‍ച്ച വന്നതുമൂലം പുഴയില്‍ വെള്ളം സംഭരിക്കുകയെന്ന ലക്ഷ്യം കാണാനാവില്ല. ചോര്‍ച്ച തുടരുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികളുമായി മുന്നോട്ടുപോകാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിര്‍ബന്ധിതമാക്കിയത്.

ചോര്‍ച്ച തടയുന്നതിന് എപ്രണുകളില്‍ വിള്ളല്‍ അനുഭവപ്പെട്ട ഭാഗത്ത് ഷീറ്റ്‌പൈലുകള്‍ സ്ഥാപിക്കുക എന്നതാണ് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിരുന്നത്. ഒരു സീസണ്‍കൂടി കാത്തുനിന്ന ശേഷം കൂടുതല്‍ ഭാഗങ്ങളില്‍ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ടോയെന്ന് കണ്ടെത്തിയ ശേഷം പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നതായിരുന്നു നേരത്തെയുള്ള നിലപാട്. നിലവില്‍ ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ ഷീറ്റ് പൈലിങ് ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ രണ്ട്‌കോടി രൂപയെങ്കിലും ചെലവ് വരും. ഇതു സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.

പാലം നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് സീസണ്‍ പിന്നിടുന്ന സാഹചര്യത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കണ്ടെത്തുന്ന തരത്തില്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് തയ്യാറാക്കും.

ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിലെ ചീഫ് എന്‍ജിനിയര്‍മാര്‍ ചമ്രവട്ടം പ്രൊജക്ടിന്റെ പരിധിയിലുള്ള സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments :