Feb 5, 2014

പൊന്നാനിയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് കരാറായി

കേന്ദ്ര പദ്ധതിയായ യു.ഐ.ഡി.എസ്.എസ്.എം.ടി പ്രകാരം പൊന്നാനി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി തയ്യാറാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.യു.ഡി.പിയുമായി നഗരസഭ കരാര്‍ ഒപ്പിട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ബീവിയുടെ സാന്നിധ്യത്തില്‍ കെ.എസ്.യു.ഡി.പി പ്രൊജക്ട് ഡയറക്ടര്‍ യു.വി. ജോസും നഗരസഭാ സെക്രട്ടറി ജി. മുരളിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

62.2 കോടി രൂപ ചെലവുള്ള കുടിവെള്ളപദ്ധതി പൊന്നാനി നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നിര്‍ദേശിക്കുന്നതാണ്. പദ്ധതിക്ക് കഴിഞ്ഞദിവസം യു.ഐ.ഡി.എസ്.എസ്.എം.ടി സാങ്കേതികാനുമതി നല്‍കിയിരുന്നു. പദ്ധതിക്ക് ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ മൊത്തം തുകയുടെ 10 ശതമാനം വീതം സംസ്ഥാന സര്‍ക്കാറും നഗരസഭയുമാണ് വഹിക്കേണ്ടത്. 6.2 കോടി വീതമാണിത്.

നഗരസഭയിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായി ഇ. ശ്രീധരന്‍ നിര്‍ദേശിക്കുന്നത് ഈ പദ്ധതിയാണ്. നഗരസഭയ്ക്ക് ഗുണഭോക്തൃവിഹിതം കണ്ടെത്തുകയെന്നത് പദ്ധതിയുടെ നടത്തിപ്പിന് പ്രതിസന്ധിയായിരുന്നു. ഈ ഘട്ടത്തിലാണ് ശ്രീധരന്റെ ഇടപെടലുണ്ടായത്. നഗരസഭയുടെ വിഹിതമായി 6.2 കോടി രൂപ കണ്ടെത്താന്‍ ആവശ്യമായ ഇടപെടലുകള്‍ ശ്രീധരന്‍ ഉറപ്പുനല്‍കി. ഇതുപ്രകാരം ദേശസാത്കൃത ബാങ്കുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ ലാഭവിഹിതത്തിനായി ശ്രീധരന്റെ നിര്‍ദേശപ്രകാരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കത്തയച്ചിട്ടുണ്ട്. കൂടാതെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വിഹിതം സ്വീകരിക്കാനും ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വലിയൊരുതുക സമാഹരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്.

ഭാരതപ്പുഴയില്‍ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിച്ച് വിതരണംചെയ്യുന്ന ബൃഹദ്പദ്ധതിയാണ് സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭ പൊന്നാനിയാണ്. പുഴയില്‍ നിന്നെടുക്കുന്ന വെള്ളം അതേപടി കുടിവെള്ളമായി വിതരണംചെയ്യുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന നഗരസഭയിലെ കിഴക്കന്‍മേഖലയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടും.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഭൂമിക്കടിയിലൂടെ സ്ഥാപിച്ച പൈപ്പുകള്‍ വഴിയാണ് ഇപ്പോഴും കുടിവെള്ള വിതരണം നടത്തിവരുന്നത്. പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ പൂര്‍ണായും മാറ്റിസ്ഥാപിക്കുകയും ആധുനിക സൗകര്യത്തോടെയുള്ള ശുദ്ധീകരണം സാധ്യമാക്കുകയും ചെയ്യും.

No comments :