May 30, 2012

കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതക്ക് 39 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ്

നിര്‍ദിഷ്ട കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയുടെ കുറ്റിപ്പുറം മുതല്‍ പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള പണി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് പൂര്‍ത്തിയാക്കാന്‍ ദേശീയപാത അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് 39 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് നല്‍കി. കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 17ല്‍ കുറ്റിപ്പുറം മുതല്‍ പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗം എട്ട് വര്‍ഷത്തോളമായി പണി മുടങ്ങിക്കിടക്കുകയാണ്.
സാങ്കേതിക കാരണങ്ങള്‍ കാണിച്ച് നിര്‍മാണം ഏറ്റെടുത്ത കരാറുകാര്‍ വകുപ്പ് തലത്തിലും തുടര്‍ന്ന് കോടതിയിലുമെത്തിയതോടെ ഹൈവേ നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. അതേസമയം ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പള്ളപ്രം വരെയുള്ള ഭാഗം ഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ട്.
നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ സ്ഥലം എം.പി ഇ.ടി. മുഹമ്മദ് ബഷീറും എം.എല്‍.എമാരായ ഡോ. കെ.ടി. ജലീലും പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയെ കണ്ട് പാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടു.
ഇതനുസരിച്ച് ദേശീയപാത അധികൃതര്‍ 39 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. അതേസമയം, കുറ്റിപ്പുറം-പുതുപൊന്നാനി നിര്‍ദിഷ്ട ദേശീയപാതയില്‍ പള്ളപ്രത്ത് കനോലി കനാലിന് കുറുകെ നിര്‍മിക്കേണ്ട പാലത്തിന്‍െറ പുതുക്കിയ എസ്റ്റിമേറ്റ് ദല്‍ഹിയിലെ ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
ചമ്രവട്ടം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതിന്‍െറ പശ്ചാത്തലത്തില്‍ കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതക്ക് വന്‍ പ്രാധാന്യമുണ്ട്. ഈ പാത നരിപറമ്പില്‍ ചമ്രവട്ടം പാലം തുടങ്ങുന്നതിന് ബന്ധിപ്പിച്ചാല്‍ ഇപ്പോഴുള്ള ഇടുങ്ങിയ ചമ്രവട്ടം-ഈശ്വരമംഗലം-കോട്ടത്തറ റോഡിനെ ഒഴിവാക്കി പുതിയ ദേശീയപാതയിലേക്ക് ഗതാഗതം തിരിച്ചുവിടാനും അതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും. മാത്രമല്ല, കുറ്റിപ്പുറം തൃക്കണാപുരം മുതല്‍ തുടങ്ങുന്ന ഈ പാതയിലേക്ക് കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനും സാധിക്കും. ഇപ്പോള്‍ കുറ്റിപ്പുറം മുതല്‍ തൃശൂര്‍ വരെയുള ഗതാഗത തിരക്കും കുറക്കാന്‍ പുതിയ ദേശീയപാതക്ക് കഴിയും.
30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ദേശീയപാതാ അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

No comments :