May 30, 2012

കുപ്പിക്കഴുത്തുകള്‍ മാറ്റാന്‍ ഇന്ന് തലസ്ഥാനത്ത് യോഗം

ചമ്രവട്ടംപാലം യാഥാര്‍ഥ്യമായതിനുശേഷമുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എം.എല്‍.എ.മാര്‍, എം.പിമാര്‍, പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പാലത്തിന്റെ അനുബന്ധറോഡുകളുടെ നവീകരണത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച. റോഡ് നവീകരണത്തിന്റേയും മറ്റും എസ്റ്റിമേറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഈ എസ്റ്റിമേറ്റുകള്‍ യോഗത്തില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്റെ ഭരണാനുമതി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ അറിയിച്ചു. അഞ്ചരമീറ്റര്‍ വീതിയുള്ള തിരൂര്‍-ചമ്രവട്ടം റോഡ് ഏഴരമീറ്ററാക്കി വീതികൂട്ടാനും റബ്ബറൈസ് ചെയ്യാനുമായി 7.5 കോടിരൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ചമ്രവട്ടത്തിനും തിരൂരിനുമിടയിലുള്ള ഏഴ് ജങ്ഷനുകള്‍ നവീകരിക്കുന്നതിനായി 25ലക്ഷം വീതം 1.75 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചമ്രവട്ടം, പെരുന്തല്ലൂര്‍, ആലുങ്ങല്‍, ആലത്തിയൂര്‍, ബി.പി. അങ്ങാടി ജാറം, ബി.പി. അങ്ങാടി ബൈപ്പാസ്, പൂങ്ങോട്ടുകുളം കവലകളാണ് നവീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.പ്രധാന കവലകളില്‍ ബസ്‌ബേകളും കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മിക്കാനായി 70 ലക്ഷം രൂപയുടെ പദ്ധതിയും ഒന്നാംഘട്ടത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

നാല് കിലോമീറ്ററുള്ള ആലുങ്ങല്‍-മംഗലം-കൂട്ടായി കടവ് റോഡ് റബ്ബറൈസ് ചെയ്യുന്നതിന് 1.5 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ചമ്രവട്ടം- പുറത്തൂര്‍ റോഡ് (മൂന്ന് കോടി), ആലത്തിയൂര്‍-പള്ളിക്കടവ് റോഡ് (7.5 കോടി), കൊടയ്ക്കല്‍-ആലത്തിയൂര്‍ റോഡ് (2.5 കോടി), മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡ് (1.70 കോടി) എന്നിവയുടെ നവീകരണവും നായര്‍തോട്പാലം, പരുത്തിപ്പാലം (75ലക്ഷം) പുനരുദ്ധാരണവുമാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുക.
പാലത്തിന്റെ കിഴക്കുഭാഗത്ത് ഒന്നാംഘട്ടത്തില്‍ ചമ്രവട്ടം ജങ്ഷന്‍- നരിപ്പറമ്പ് റോഡ് (ആറ് കോടി), നരിപ്പറമ്പ്-പോത്തനൂര്‍-പെരുമ്പറമ്പ് റോഡ് (നാല് കോടി) എന്നിവ നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ നരിപ്പറമ്പ്- നടക്കാവ് റോഡ് (നാലുകോടി), നരിപ്പറമ്പ് ജങ്ഷന്‍ (25 ലക്ഷം) എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്.
നിര്‍മാണം സ്തംഭനാവസ്ഥയിലായ കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള ദേശീയപാത യാഥാര്‍ഥ്യമാക്കുന്നതിനായി 39 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത പുനരുദ്ധരിക്കാന്‍ 17.45 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. കഴിഞ്ഞവര്‍ഷം 13 കോടിരൂപയ്ക്ക് നവീകരിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ടെന്‍ഡറിന് അംഗീകാരം ലഭിക്കാത്തതിനാല്‍ നടന്നില്ല.
റോഡുകള്‍ നവീകരിക്കുന്നതോടൊപ്പം ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

courtesy: mathrubhumi

No comments :